The more reserves the more welfare

കൂടുതൽ കരുതൽ കൂടുതൽ ക്ഷേമം

പട്ടിക വിഭാഗങ്ങളോടുള്ള കൂടുതൽ കരുതലും ക്ഷേമവുമാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകതകളിലൊന്ന്.മുൻ വർഷത്തേക്കാൾ 1314 കോടിയുടെ വർധന സർക്കാരിന് ദുർബല ജനസമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നു.

പട്ടികജാതി വിഭാഗത്തിന് 1238 കോടിയും പട്ടിക വർഗ വിഭാഗത്തിന് 76 കോടി രൂപയും അധികമായി വകയിരുത്തി.പട്ടികജാതി മേഖലയിൽ തദ്ദേശസ്ഥാപന വിഹിതമടക്കം 3946 കോടിയും പട്ടികവർഗ മേഖലയിൽ 937 കോടിയുമടക്കം ആകെ 4883 കോടി രൂപ വകയിരുത്തി.മുൻ വർഷമിത് 3569 കോടിയായിരുന്നു.

ഭൂമി,പാർപ്പിടം, മറ്റു വികസന പദ്ധതികൾ പഠന മുറികൾ തുടങ്ങി ദുർബല വിഭാഗങ്ങൾക്കു വേണ്ടിയുള്ള പദ്ധതികളിലടക്കം ഈ തുക വിനിയോഗിക്കും. പട്ടികജാതിയിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹ ധനസഹായം ഒന്നേകാൽ ലക്ഷമായും പട്ടിക വർഗക്കാർക്ക് ഒന്നര ലക്ഷമായും ഉയർത്തിയിട്ടുണ്ട്. അട്ടപ്പാടി, ഇടമലക്കുടി തുടങ്ങിയ ആദിവാസി മേഖലകൾക്കും ബജറ്റിൽ മികച്ച വകയിരുത്തലുണ്ട്.

പട്ടിക വിഭാഗങ്ങളിൽ നിന്ന് 500 അക്രഡിറ്റഡ് എഞ്ചിനീയർമാരെ 2 വർഷത്തേക്ക് നിയമിക്കുന്ന പ്രഖ്യാനവും വളരെ ഗുണം ചെയ്യും. തൊഴിൽ പരിചയവും പരിശീലനവും ഇതുവഴി ലഭിക്കുന്നതോടെ കൂടുതൽ മെച്ചപ്പെട്ട ജോലികളിൽ പ്രവേശിക്കാനാകും.