ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാൻ ദേവസ്വം വകുപ്പ് “ദേവാങ്കണം ചാരു ഹരിതം ” എന്ന പ്രത്യേക പദ്ധതി നടപ്പാക്കുന്നു.

നക്ഷത്ര വനം, കാവ് സംരക്ഷണം, ഔഷധവനം, പുതിയ കാവ് നിർമിക്കൽ തുടങ്ങി ഒട്ടനവധി പ്രവൃത്തികൾ ക്ഷേത്രാപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്നതാണ് പദ്ധതി. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വം ബോർഡുകളിലെ ചെറുതും വലുതുമായ 3080 ക്ഷേത്രങ്ങളിലും വിവിധ പരിപാടികൾ നടപ്പാക്കും. കൂടൽ മാണിക്യം ക്ഷേത്രത്തിൽ അശോക മരങ്ങൾ പ്രത്യേകമായി നട്ടുവളർത്തും. ക്ഷേത്രങ്ങളുടെ ഭാഗമായ തരിശ് ഭൂമിയെ ഹരിതാഭമാക്കി വൃത്തിയോടെ പരിപാലിക്കുന്നതു വഴി പ്രകൃതി – പരിസ്ഥിതി സംരക്ഷണവും സാധ്യമാകും.

നന്ത്യാർവട്ടം, പവിഴമല്ലി , ചെത്തി, തെച്ചി, അരളി, ചെമ്പരത്തി, തുളസി, ചെമ്പകം തുടങ്ങിയ പൂജാ പുഷ്പ സസ്യങ്ങളും അരയാൽ , ഇലഞ്ഞി, ആര്യവേപ്പ്, ദേവദാരു, മാവ്, ചെന്തെങ്ങ് തുടങ്ങിയ വൃക്ഷങ്ങളും നട്ടുപിടിപ്പിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈവ വൈവിധ്യ സമ്പന്നമായ കാവുകളെ പരിപാലിച്ച് ക്ഷേത്രങ്ങളെ പ്രകൃതി സംരക്ഷണത്തിന്റെ ഉത്തമ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ക്ഷേത്രവും പരിസരങ്ങളും വൃത്തിയോടെ സംരക്ഷിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഉപദേശക സമിതി, സ്ഥലത്തെ യുവജന സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണവും പദ്ധതിയുടെ വിജയത്തിനായി തേടും. പദ്ധതിയിൽ പങ്കാളിയാകാൻ സ്വകാര്യ ക്ഷേത്രങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്.
മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്കരണ, ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കും ഇതിന്റെ തുടർ പ്രവർത്തനങ്ങൾ.