financial assistant

പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് ധനസഹായം

* ഒരാൾക്ക് 25 ലക്ഷം രൂപ വീതം
* 188 വിദ്യാർത്ഥികൾക്കായി നൽകിയത് 29 കോടി രൂപ

കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ പോയി ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർ നിരവധിയാണ്. സമൂഹത്തിന്റെ പിന്നാക്കാവസ്ഥയിൽ ജീവിക്കുന്നവരുടെ വിദേശപഠനാഗ്രഹങ്ങൾക്ക് ചിറക മുളപ്പിക്കുകയാണ് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്ക വികസന വകുപ്പ്. പട്ടികജാതി, പട്ടികവർഗ ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലയിൽ ഉപരിപഠനം നടത്തുന്നതിന് ഒരാൾക്ക് പരമാവധി 25 ലക്ഷം രൂപയാണ് പഠനസഹായമായി നൽകുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിദേശ പഠനധനസഹായം ഇതുവരെ 119 പേരാണ് ഉപയോഗപ്പെടുത്തിയത്. സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ബിരുദത്തിന് 55 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ 35 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. വിമാനയാത്രാക്കൂലി, മെഡിക്കൽ ഇൻഷൂറൻസ്, ട്യൂഷൻ ഫീ, ഹോസ്റ്റൽ ഫീ, താമസം, വിസ ചാർജ് എന്നിവയ്ക്കാണ് പദ്ധതിയിൽനിന്നും വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നത്.

വിദേശ പഠന ധനസഹായത്തിന് പട്ടികവർഗ, പട്ടികജാതി, ഒ.ഇ.സി. വിദ്യാർത്ഥികൾക്കുള്ള മാനദണ്ഡങ്ങൾ ഏകദേശം ഒരുപോലെയാണ്. പട്ടികജാതി വിദ്യാർത്ഥികൾക്ക് വാർഷിക വരുമാനം അനുസരിച്ച് വിദ്യാഭ്യാസ ധനസഹായത്തിൽ വ്യത്യാസങ്ങളുണ്ട്. കുടുംബവാർഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവർക്ക് മുഴുവൻ സ്‌കോളർഷിപ്പും ലഭിക്കും. ഇന്ത്യയില്‍ ഇല്ലാത്ത പോസ്റ്റ് ഗ്രാജ്വേറ്റ് തലം മുതലുളള കോഴ്സുകൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്.

TIMESന്റെ ലോക റാങ്കിങ്ങില്‍ 1 മുതല്‍ 500വരെ റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികളേയാണ് വിദേശ ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ തിരഞ്ഞൈടുക്കേണ്ടത്. പണമില്ലാത്ത കാരണത്താല്‍ വിദേശപഠനം എന്ന ആഗ്രഹം മുടങ്ങരുതെന്ന നിശ്ചയദാർഢ്യത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്കായി വിദ്യാഭ്യാസ ധനസഹായങ്ങൾ നൽകി വരുന്നത്.