പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശിക വരുത്താതെ വിതരണം ചെയ്യാൻ നടപടിയെടുക്കും.
കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ പൂർണ്ണമായും റദ്ദാക്കിയപ്പോൾ സംസ്ഥാന സർക്കാർ വരുമാന പരിധിയില്ലാതെ നൽകി വരികയാണ്. പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ 21-22 അധ്യയന വർഷം മുതൽ കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകണമെന്ന നിബന്ധന കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. എന്നാൽ ഇതു സംബന്ധിച്ച സാങ്കേതിക സഹായം നൽകാൻ കേന്ദ്ര സർക്കാർ കാലതാമസം വരുത്തിയ കാരണം സ്കോളർഷിപ്പ് കുടിശികയായ സാഹചര്യമുണ്ടായി. സാങ്കേതിക സഹായം ലഭ്യമായ ഉടൻ കുടിശിക തീർത്ത് വിതരണം ചെയ്തു. വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിലും ഈ അപേക്ഷകൾ പരിശോധിച്ച് ഫോർവേഡ് ചെയ്യുന്നതിലും വന്ന കാലതാമസവും കുടിശിക വരുവാൻ കാരണമായി.
2024-25 വർഷം പട്ടികജാതി വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് ആനുകൂല്യങ്ങൾക്കായി 223 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ നിന്നും 46 കോടി രൂപ വിതരണം ചെയ്തു. കുടിശിക വിതരണത്തിനായി അധിക ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ച് വരികയാണ്.