Spot booking facility at 12 centres

12 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിനു സൗകര്യം

ശബരിമല മഹോൽസവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി സംസ്ഥാന ദേവസ്വം വകുപ്പ് ചർച്ച നടത്തി മണ്ഡല -മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ വിശദമാക്കി. പുതുശ്ശേരി സാംസ്‌ക്കാരിക മന്ത്രി ചന്ദരിയ പ്രിയങ്ക, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.

ദർശന തീയതിയും സമയവും ഉറപ്പാക്കുന്ന വെർച്വൽ ക്യൂ വഴിയാണ് ഈ വർഷവും തീർഥാടകരെ പ്രവേശിപ്പിക്കുക. തിരിച്ചറിയൽ കാർഡുള്ള തീർഥാടകർക്ക് ചെങ്ങന്നൂരും നിലയ്ക്കലും ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിനും സൗകര്യമൊരുക്കിയിട്ടുണ്ട്. തീർഥാടകരുടെ പരിശോധന കേരള പൊലീസ് നിർവഹിക്കും.

അന്യ സംസ്ഥാന തീർത്ഥാടകർ കൂടുതലായി ഉപയോഗിക്കുന്ന പരമ്പരാഗത കാനന പാതയിൽ ഭക്ഷണ- വിശ്രമ – മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സാധനങ്ങളും പമ്പാ നദിയിൽ വസ്ത്രങ്ങൾ ഒഴുക്കുന്നതും ഒഴിവാക്കാൻ വേണ്ട നടപടി കൈക്കൊള്ളും.

15 സീറ്റിൽ താഴെയുള്ള വാഹനങ്ങൾ പമ്പയിലെത്തി തീർത്ഥാടകരെ ഇറക്കി നിലയ്ക്കലിൽ പാർക്ക് ചെയ്യണം. മറ്റു വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം. നിലയ്ക്കൽ – പമ്പ റൂട്ടിൽ കെ എസ് ആർ ടി സി ചെയിൻ സർവീസ് നടത്തും. പമ്പാ സ്നാനം കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് അനുവദിക്കും. കൂടുതൽ ഷവറുകൾ പമ്പയിൽ ഒരുക്കിയിട്ടുണ്ട്.